Kerala
ന്യൂഡൽഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.
വലിയ സന്തോഷത്തിലാണ്. സർക്കാരിന്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
സർക്കാർ പണം വാരി എറിഞ്ഞു. പിആർ വർക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സർക്കാർ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ടാഗ് ലൈൻ.
തിരുവനന്തപുരത്തെ സിപിഎം പരാജയത്തിൽ, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.
ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബിജെപി ജയിച്ച തൃശൂരിൽ ഒരു ചലനവും ബിജെപി ഉണ്ടാക്കിയില്ല. ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രമാണെന്നും അത് ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർഥ്യമാക്കുമെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്നു കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്.
സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരന്റെ പ്രവർത്തനങ്ങളോട് സാമ്യമുള്ള രീതിയിലാണ് ശബരിമല സ്വർണക്കൊള്ളയും നടന്നിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. അതിനാൽ ശബരിമലയിലെ ‘സുഭാഷ് കപൂർ’ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഏതാനും ഉദ്യോഗസ്ഥരിൽ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളൂ. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽത്തന്നെ വ്യക്തമാണ്.
ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മന്ത്രി എന്നിവർ ഉൾപ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് ആശാൻ സ്ക്വയറിൽനിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും.സെക്രട്ടേറിയറ്റ് ധർണ രാവിലെ 11ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ.എസ്. ഗോപകുമാർ, ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.